തൃശൂര്‍ ജില്ലയുടെ വടക്കെ അറ്റത്തു കിടക്കുന്ന പ്രകൃതി ദേവിയാല്‍ അനുഗ്രഹീതമായ കടങ്ങോട് എന്ന ചെറിയ ഗ്രാമം. ആ ഗ്രാമത്തിന്റെ തട്ടകത്തമ്മയായ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും 800 മീറ്റര്‍ ദൂരത്തില്‍ പാഴ്ച്ചെടികള്‍ പന്തലിച്ചു നിന്നിരുന്ന ചെറിയ കുന്ന്. 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തുലാമാസത്തിലെ ഷഷ്ഠി ദിവസം സുബ്രമഹ്ണ്യ സ്വാമിയുടെ ഒരു ഫോട്ടോയെ വിഗ്രഹമായി കരുതി, ഓലക്കുടിലിനെ ശ്രീകോവിലായി സങ്കല്‍പ്പിച്ച് പ്രതിഷ്ഠിച്ചു, പൂജകള്‍ ആരംഭിച്ചു. ഇന്നത്തെ പ്രസിദ്ധമായ പൊറ്റാംകുന്ന് ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തിന്റെ തുടക്കമായിരുന്നു അത്. അന്ന് സുബ്രമഹ്ണ്യകോവില്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ക്ഷേത്രത്തിന്റെ ചരിത്രം എന്നു പറയുമ്പോള്‍ സ്ഥാപകന്റെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പൊറ്റാംകുന്നില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കുടക്കുഴി ദേശത്ത് തെക്കേഇടുകാട്ട് എന്ന കര്‍ഷക കുടുംബത്തിലാണ് സ്ഥാപകന്റെ ജനനം. കൃഷ്ണന്‍കുട്ടി എന്ന പേരില്‍ വളര്‍ന്ന ബാലന്‍ സാമാന്യ വിദ്യാഭ്യാസം സമ്പാദിച്ചിരുന്നു. ചെറുപ്പംമുതലെ ചിത്രരചനയില്‍ വളരെ തല്‍പരനായിരുന്നു. കൃഷിക്കു പുറമെ പാഴിയോട്ടുമുറി എന്നസ്ഥലത്ത് ചായക്കട നടത്താന്‍തുടങ്ങിയപ്പോള്‍ കൃഷ്ണന്‍കുട്ടിയില്‍ നിന്നും കൃഷ്ണന്‍ കുട്ടി നായര്‍ എന്ന പേരിലേക്ക് അദ്ദേഹം വളര്‍ന്നിരുന്നു.
തന്റെ ചിത്ര രചനക്കു വേണ്ട ക്യാന്‍വാസ് ചായക്കടയുടെ കുമ്മായം പൂശിയ ചുമരുകളായിരുന്നു. ചുമരിലെ ചിത്രങ്ങള്‍ മാറ്റി മാറ്റി വരക്കാറുണ്ട്. ചിത്ര രചനയിലുള്ള കഴിവ് കണ്ട് പല വീട്ടുകാരും ചുമര്‍ ചിത്രങ്ങള്‍ വരപ്പിക്കാന്‍ കൊണ്ടു പോകുന്നത് പതിവായി . അങ്ങിനെയിരിക്കെ ഒരു ദിവസം കടയിലെത്തിയവര്‍ കണ്ടത് ചുമരില്‍ അമ്പാടിയില്‍ ഓടിക്കളിക്കുന്ന ഉണ്ണികണ്ണന്റെ ചിത്രമാണ്. ചിത്രത്തിന് വിമര്‍ശനവും, പ്രശംസയും ഉണ്ടായി. എച്ചിലും അഴുക്കും വീഴുന്ന ചായക്കടയുടെ ചുമരില്‍ ഭഗവാന്റെ ചിത്രം വരച്ചതിനാണ് വിമര്‍ശനം വന്നത്.
ഈ സംഭവം കൃഷ്ണന്‍കുട്ടിനായരില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി. ഒരു മാനസിക രോഗിയെ പോലെ ആയി എന്നാണ് ആളുകള്‍ പറഞ്ഞുവരുന്നത്. ഏതാനും നാളുകള്‍ക്ക് ശേഷം ചായക്കട അടഞ്ഞു കിടന്നു. കൃഷ്ണന്‍ കുട്ടി നായര്‍ എങ്ങോട്ടു പോയെന്നോ, എന്തിനു പോയെന്നോ, ആര്‍ക്കും അറിയില്ലായിരുന്നു. വര്‍ഷങ്ങള്‍ കുറെ കടന്നു പോയി . ഇന്നുള്ളവര്‍ക്കാര്‍ക്കും കൃഷ്ണന്‍കുട്ടി നായരുടെ അജ്ഞാതവാസ കാലത്തിന്റെ കണക്ക് അറിയില്ല.
എന്തായാലും ഒരു തികഞ്ഞ മുരുകഭക്തനും അതിലേറെ തമിഴ് പണ്ഡിതനുമായിട്ടാണ് അദ്ദേഹത്തിന്റെ തിരിച്ചു വരവുണ്ടായത്. വിദേശവാസം പളനിമലയുടെ പരിസരത്തായിരുന്നു എന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്.
ചിത്ര രചനക്കു പുറമെ കാവടി നിര്‍മ്മാണം എന്ന പുതിയ മേഖലയും തുടങ്ങി വെച്ചു. മാത്രമല്ല തമിഴ് പുരാണ നാടകങ്ങള്‍ ചെറുപ്പക്കാരെ സംഘടിപ്പിച്ച് പഠിപ്പിക്കാനും അരങ്ങില്‍ അവതരിപ്പിക്കാനും തുടങ്ങി. അന്നു മുതല്‍ ആശാന്‍ കൃഷ്ണന്‍കുട്ടിനായരായി. പിന്നീട് എല്ലാവരുടേയും പ്രിയപ്പെട്ട ആശാന്‍ മാത്രമായി.
കാവടി നിര്‍മ്മാണം ആശാന് അത് വെയ്ക്കാന്‍ ഉചിതമായ ഒരു സ്ഥലം ആവശ്യമായി വന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ക്ഷേത്ര സങ്കല്പമായിരുന്നു. തെക്കേടത്തു മനപ്പറമ്പായ പൊറ്റാംകുന്ന് എന്ന സ്ഥലം കാരണവരായ നാരായണന്‍ ഭട്ടതിരിപ്പാട് ക്ഷേത്ര നിര്‍മ്മാണത്തിനായി കൊടുത്തു. ആശാനും ശിഷ്യഗണങ്ങളും മൈതാനത്ത് തെങ്ങോല കൊണ്ട് കുടില്‍ കെട്ടിയുണ്ടാക്കി. 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തുലാമാസത്തിലെ കോരിചൊരിയുന്ന മഴയത്ത് ഷഷ്ഠി ദിവസം പളനിയിലെ തന്നെ പ്രതിഷ്ഠാമൂര്‍ത്തി ശ്രീ ദണ്ഡായുധപാണി ( ആശാന്റ ഭാഷയില്‍ മൊട്ടയാണ്ടി) യുടെ ഫോട്ടോ വെച്ച് പൂജ തുടങ്ങി. അന്ന് ബ്രഹ്മശ്രീ. നാരായണന്‍ ഭട്ടതിരിപ്പാടും ഈ ചടങ്ങിനു സാക്ഷ്യം വഹിച്ചു. ആശാനേയും നാട്ടുകാരേയും പ്രശംസിച്ചു.
1അന്നു പറഞ്ഞ വാക്കുകള്‍ സത്യമായി കൊണ്ടിരിക്കുന്നു. “ഇത് കേരളത്തിലെ പളനിമലയാകും” എന്നായിരുന്നു ആ പ്രവചനം. നാട്ടുകാര്‍ ക്ഷേത്ര വിശ്വാസത്തിലൂടെ ശാന്തിയും സമാധാനവും കണ്ടെത്തി.
1962 ല്‍ ആശാന്‍ സമാധിയായി . അതിനു ശേഷം കോവില്‍ നാട്ടുകാര്‍ ഏറ്റെടുത്തു. സുബ്രമഹ്ണ്യകോവിലില്‍ നിന്ന് പടിപടിയായി വളര്‍ന്ന് ഇന്നത്തെ ദണ്ഡായുധപാണി ക്ഷേത്രമായി; വളര്‍ന്നു കൊണ്ടേയിരിക്കുന്നു.
2002 മാര്‍ച്ച് 21 ന് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണവും പുന: പ്രതിഷ്ഠയും 8 ദിവസങ്ങള്‍ നീണ്ടുനിന്ന താന്ത്രീക പൂജാചടങ്ങുകളോടെ നടന്നു
മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയും ക്ഷേത്രത്തിന്റെ തന്ത്രിയുമായ ബ്രഹ്മശ്രീ. കക്കാട്വാസുദേവന്‍നമ്പൂതിരിയും വേദ പണ്ഡിതന്മാരും നേതൃത്വം വഹിച്ച പുന:പ്രതിഷ്ഠാ ചടങ്ങുകള്‍ പുതിയ അനുഭവമായി. അതിനു ശേഷമാണ് ക്ഷേത്രത്തിന് പുനര്‍നാമകരണം ചെയ്തത്. കാരണം പ്രധാന പ്രതിഷ്ഠ ശ്രീദണ്ഡായുധപാണിസ്വാമിയുടേതായതുകൊണ്ട് ആ പേരാണ് ഉചിതം എന്ന തന്ത്രി നിര്‍ദ്ദേശം ഭക്തര്‍ ശിരസ്സാവഹിച്ചു. അങ്ങിനെ ശ്രീ. സുബ്രമഹ്ണ്യ കോവിലില്‍ നിന്ന് ശ്രീദണ്ഡായുധപാണി ക്ഷേത്രമായി മാറി. തുടര്‍ന്ന് ധാരാളം ഭക്തര്‍ ദൂര ദിക്കുകളില്‍ നിന്നു പോലും വരാന്‍ തുടങ്ങി.
ക്ഷേത്രത്തിലെ പൂജകള്‍ തിട്ടപ്പെടുത്തിയതിലും പ്രത്യേകതകള്‍ ഉണ്ട്. ദിവസവും കാലത്ത് ഗണപതിഹോമം, പാലഭിഷേകം, മലര്‍ നിവേദ്യം, നിവേദ്യപൂജകള്‍, വൈകീട്ട് ദീപാരാധന, കര്‍പ്പൂരആരതി, ഭഗവത്സേവ, നിവേദ്യ പൂജ എന്നിവ പതിവായിട്ടുള്ളതാണ്.
മലയാളമാസം 1-ാം തിയതികളില്‍ വൈകീട്ട് ചുറ്റുവിളക്ക് നിറമാല ആദ്യാത്മിക രംഗത്തെ പ്രമുകര്‍ പങ്കെടുക്കുന്ന സത്സംഗവും ഉണ്ടാകാറുണ്ട്. വെളുത്തപക്ഷത്തിലെ ഷഷ്ഠി ദിവസം നെയ്യ്, തേന്‍, എണ്ണ, പാല്‍, തൈര്, പനിനീര്‍, ഇളനീര്‍, കരിമ്പ്നീര്‍, പഞ്ചാമൃതം, പഞ്ചഗവ്യം, ജലം തുടങ്ങി പതിനൊന്ന് ദ്രവ്യങ്ങള്‍കൊണ്ടുള്ള ഏകാദശാഭിഷേകവും തുടര്‍ന്ന് ഭസ്മാഭിഷേകവും ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്.
വൃശ്ചികമാസത്തിലെ ഷഷ്ഠി പ്രധാന ഉത്സവമായി വിവിധ കമ്മറ്റികളുടെ കാവടികളും ആനപ്പൂരവും കലാപരിപാടികളും പ്രസാദഊട്ടും ഒക്കെയായി ആഘോഷിച്ച് വരുന്നു. പുന പ്രതിഷ്ഠക്കു ശേഷം മീന മാസത്തിലെ ഭരണി, കാര്‍ത്തിക, രോഹിണി നക്ഷത്രങ്ങളില്‍ പ്രതിഷ്ഠാ ദിനങ്ങളായി മഹാഗണപതി ഹോമം, ലക്ഷാര്‍ച്ചനാ, കളഭാഭിഷേകം തുടങ്ങിയ വിശേഷ പൂജകളും മൂന്ന് ദിവസവും പ്രസാദ ഊട്ടും സ്റേജില്‍ നൃത്തനൃത്ത്യങ്ങള്‍ ജനകീയഗാനമേള ആദ്ധ്യാത്മിക പ്രഭാഷണം എന്നിങ്ങനെ വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. കൂടാതെ പൂജവെപ്പ്, വിദ്യാരംഭം ആയില്യം നാളില്‍ നാഗപൂജ മാസത്തിലെ ആദ്യ ബുധനാഴ്ച ഉപദേവന്‍മാര്‍ക്ക് പ്രത്യേക പൂജകള്‍ വൃശ്ചക മാസത്തിലെ ഷഷ്ഠി കഴിഞ്ഞ് ഏഴാം പൂജ ദിവസം ഉത്സവത്തിന്റെ കൊടിയിറക്കം അയ്യപ്പന്‍വിളക്ക്, ശബരിമലയാത്ര, എന്നിവ പതിവുള്ള ചടങ്ങുകളില്‍ ചിലത് മാത്രമാണ്. കര്‍ക്കടക മാസത്തിലെ വാവു കഴിഞ്ഞ ആദ്യ ഞായറാഴ്ച ഇല്ലംനിറം, വിശേഷ തന്ത്രി പൂജകളോടെ നടത്താറുണ്ട്. മണ്ഡലം 41 ദിവസവും ചുറ്റുവിളക്ക് നിറമാല എന്നിവ മുടക്കം കൂടാതെ നടത്തി വരുന്നു.
പുനര്‍നിര്‍മ്മാണവും ഒരു ദേവഹിതമായിരുന്നു. പഴയ ക്ഷേത്രത്തിന്റെ പഴകി ദ്രവിച്ച നടപ്പുര പുതുക്കി പണിയാന്‍ തീരുമാനിച്ചപ്പോള്‍ അഷ്ഠമംഗല പ്രശ്നത്തിനു ശേഷം മതി എന്ന അഭിപ്രായമുണ്ടായി. 1175 മകരം 13 ന് ( 2000 ജനുവരി 27 വ്യാഴം ) അഷ്ടമംഗല പ്രശ്നം നടത്തി. ജ്യോതിഷ പണ്ഡിതന്മാരായ ശ്രീ. കൂറ്റനാട് രാവുണ്ണിപണിക്കര്‍, എടക്കളത്തൂര്‍ പുരുഷോത്തമപണിക്കര്‍, കടങ്ങോട് വിശ്വനാഥപണിക്കര്‍ എന്നിവരായിരുന്നു പ്രശ്നപണ്ഡിതന്മാര്‍. ക്ഷേത്രത്തില്‍ സ്ഥാപകനോടുള്ള കടപ്പാടുകൊണ്ട് ദേവചൈതന്യം മാത്രം ഉണ്ടെന്നും, ബാക്കിയുള്ള എല്ലാ കര്‍മ്മങ്ങളും കണക്കുകളും തെറ്റാണെന്നും, ക്ഷേത്രം പൂര്‍ണ്ണമായി പുതുക്കി പണിയണമെന്നും, പുതിയ പ്രതിഷ്ഠ നടത്തണമെന്നും ആയിരുന്ന പ്രശ്നവിധി. അങ്ങിനെ പണിആരംഭിച്ചു. ഭക്തരുടെ അകമഴിഞ്ഞ സഹായത്താല്‍ 2002ല്‍ പുന:പ്രതിഷ്ഠ മംഗളകരമായി നടത്താന്‍ സാധിച്ചു.
ചെയ്തു തീര്‍ത്ത കാര്യങ്ങളുടെ ഗുണ ദോഷ പരമാര്‍ത്ഥമറിയാന്‍ 13.3.2004 ല്‍ ഒരു ദേവപ്രശ്നം നടത്തുകയുണ്ടായി. ചെയ്ത കാര്യങ്ങളില്‍ ദേവന് സംതൃപ്തിയുണ്ടെന്നും, ധ്വജപ്രതിഷ്ഠ കൂടി പ്രശ്നത്തില്‍ കാണുന്നുണ്ടെന്നും, അതുകൂടി കഴിയുമ്പോഴെ പൂര്‍ണ്ണതയിലെത്തുകയുള്ളൂ എന്നും ആയിരുന്നു പണ്ഡിത ഉപദേശം.
ഇപ്പോഴുള്ള ശ്രീ ദണ്ഡായുധപാണി, സിദ്ധിവിനായകന്‍, ഹിഡുംബന്‍ സ്വാമി, കറുപ്പസ്വാമി, ഹനുമാന്‍സ്വാമി, നാഗദേവത, രക്ഷസ്സ്, ഗുരു തുടങ്ങിയ പ്രതിഷ്ഠകള്‍ക്ക് പുറമെ ധ്വജ പ്രതിഷ്ഠ കൂടി നടത്താന്‍ സാമ്പത്തിക വിഷമം ആവേശം പകര്‍ന്നില്ല. കൊടിമരം വേണമെന്ന ദേവഹിതം നിറവേറ്റാന്‍ പറ്റാതെ കുറെനാള്‍ കഴിഞ്ഞു പോയി. ദു:സൂചകമായി ക്ഷേത്രത്തിലെ പ്രധാന ആലിന്റെ വലിയ ശിഖരം പൊട്ടിവീണപ്പോള്‍ വീണ്ടും പ്രശ്നം വെച്ചു നോക്കുകയുണ്ടായി. കൊടിമര നിര്‍മ്മാണത്തിന്റെ കാലതാമസവും മറ്റു ചില പോരായ്മകളും പ്രശ്നത്തില്‍ തെളിഞ്ഞു വന്നു.
ഒരു നീണ്ട അന്വേഷണത്തിനുശേഷം കുണ്ടുകാട് ഫോറസ്റ് ഓഫീസിന്റെ കീഴിലുള്ള തേക്കുതോട്ടത്തില്‍ അനുയോജ്യമായ തേക്ക് കണ്ടെത്തി. മൂന്ന് ലക്ഷത്തിനുമേല്‍ വില വന്ന പടുകൂറ്റന്‍തേക്ക്, വൃക്ഷ പൂജ കഴിഞ്ഞ് വിധിയാം വണ്ണം മുറിച്ചെടുത്ത്, വൃതശുദ്ധിയോടെ ഘോഷയാത്രയായി ക്ഷേത്രത്തില്‍ കൊണ്ടു വന്നു. 2007 മാര്‍ച്ച് 24 ന് ആയിരുന്നു അത്.
വീണ്ടും ഒരു ഇടവേളക്ക് ശേഷം 26.7.2009 ഞായറാഴ്ച വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ താന്ത്രികപൂജകള്‍ക്ക് ശേഷം അളവു തിട്ടപ്പെടുത്തിയ കൊടിമരം എണ്ണത്തോണിയില്‍ സൂക്ഷിച്ചു. ഇപ്പോള്‍ ഔഷധങ്ങളും സുഗന്ധദ്രവ്യങ്ങളും ഇട്ടുകാച്ചിയ എണ്ണ നിറച്ച എണ്ണതോണിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ധ്വജ പ്രതിഷ്ഠക്കു വേണ്ട ധനസമാഹരണ യജ്ഞത്തിന്റെ തുടക്കം ചലചിത്രതാരം ശ്രീ. മുകേഷ് 3.4.2006ല്‍ നിര്‍വ്വഹിച്ചു. ഈ ചെറിയ ഗ്രാമവാസികളാല്‍ വേണ്ട ധനം സമാഹരിക്കാന്‍ സാധിക്കുമെന്ന വിശ്വാസം ഇല്ല.
താങ്കളെ പോലുള്ള മഹാമനസ്സുകളുടെ സഹായഹസ്തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ അനുഗ്രഹിക്കണം, കഴിയാവുന്നത്ര വിശ്വാസികളെ ക്ഷേത്രവുമായും, ധ്വജപ്രതിഷ്ഠയുമായും ബന്ധപ്പെടുത്താന്‍ ശ്രമിക്കണം. അത് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രചോദനവും തണലുമായിരിക്കും.
23.11.2009 തിങ്കള്‍ ക്ഷേത്രത്തിലെ പ്രധാന ഉത്സവമായിരുന്നു. അന്ന് ശ്രീ ദണ്ഡാപാണി സഹസ്രനാമലക്ഷാര്‍ച്ചനയ്ക്കും, കളഭാഭിഷേകത്തിനും ശേഷം രാത്രി നടന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ച് ക്ഷേത്രത്തിന്റെ പേരില്‍ ംംം.ൃശറവമിറമുമിശലാുേഹല.രീാ എന്ന പേരില്‍ ണലയശെലേ ആരംഭിച്ചു. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹത്താല്‍ (വരാന്‍ സാധിച്ചില്ല) ഡോ. മോഹന്‍വര്‍മ്മരാജ, ശ്രീ.കൂറ്റനാട് രാവുണ്ണി പണിക്കര്‍, തന്ത്രി. ബ്രഹ്മശ്രീ. കക്കാട്വാസുദേവന്‍നമ്പൂതിരി, ശ്രീ.ഷംസുദ്ദീന്‍ (തച്ചറായില്‍ ക്രയിന്‍ സര്‍വ്വീസ്), വി.കെ. രഘുസ്വാമി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ബാഗ്ളൂര്‍ യശ്വവന്തപുരം അയ്യപ്പക്ഷേത്രം പ്രസിഡന്റ് ശ്രീ. സി.വി. നായര്‍ ണലയശെലേ ന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. ഒരു പുരുഷായുസ്സില്‍ അത്യപൂര്‍വ്വമായി ലഭിക്കുന്ന മഹാഭാഗ്യമാണ് ഏതെങ്കിലും ഒരു ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ ചടങ്ങില്‍ പങ്കാളിയാകാന്‍ സാധിക്കുന്നത്.
മുജ്ജന്മസുകൃതമെന്നു കരുതി സഹായിക്കുന്നവര്‍ ധാരാളം ഉണ്ടാകുമെന്ന വിശ്വാസത്തില്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തകര്‍ തുടരുകയാണ്.
ക്ഷേത്രദര്‍ശനം നടത്താനും, ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളും തന്ന് പ്രവര്‍ ത്തനങ്ങളെ വിലയിരുത്തണമെന്ന് അപേക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു. നന്മകള്‍ നേര്‍ന്നുകൊണ്ട്....
ക്ഷേത്രഭരണസമിതിക്കുവേണ്ടി,
മുരളി കാരാമില്‍ (പ്രസിഡന്റ്) Mob : 9947865434 |
ഒ.എസ്. വാസുദേവന്‍ (സെക്രട്ടറി) Mob: 9645437971 |
കെ.കെ. കുമാരന്‍ (ട്രഷറര്) Phone : 04885 264001 |